പുതിയ ലോകം

സ്കൂള്‍, വീട്, നാട്, അമ്മയുടെ വീട് ഇതിനപ്പുറം എവിടെയും ഞാന്‍ പോയിട്ടില്ല. ബസില്‍ സ്കൂളിലേക്ക് വരുന്ന കുട്ടികളോടും, ഒരുപാടു ദൂരെനിന്നും നടന്നു വരുന്ന കുട്ടികളോടും, പുഴകടന്ന് വരുന്ന കുട്ടികലോടെല്ലാം എന്നും അസൂയ ആയിരുന്നു. അതുപോലെ ഉച്ചക്ക് വീട്ടില്‍നിന്നും ഊണു കൊണ്ടുവന്നു കഴിക്കാന്‍ കൊതിയായിരുന്നു. വീട് അടുതായത് കൊണ്ട് എന്നും വീട്ടില്‍ പോയി ആണ് ഭക്ഷണം കഴിച്ചിരുന്നത്.

അങ്ങനെ എന്‍റെ അസൂയക്കൊരു അവസാനം ആയി. വീട്ടില്‍നിന്നും പതിനേഴു കിലോമീറ്റെര്‍ അകലെ ഒരു കോളേജില്‍ അഡ്മിഷന്‍ കിട്ടി. അവിടെ ചേരാമെന്ന് വച്ചിരിക്കുമ്പോഴാണ് അച്ഛന്‍റെ സുഹൃത്ത് ഗള്‍ഫില്‍ നിന്നും വിളിച്ചു ഞാനെവിടെ ആണോ ചേരുന്നത് അവിടെത്തന്നെ അവരുടെ മകളും എന്‍റെ സുഹൃത്തും ആയ ബബിതയേയും ചേര്‍ക്കണമെന്ന് പറഞ്ഞത്. ആ കോളേജില്‍ എനിക്ക് മാത്രമേ കിട്ടിയുള്ളൂ. അതുകൊണ്ടുതന്നെ അച്ഛന്‍ അഞ്ചു കിലോമീറ്റെര്‍ അകലെ ഉള്ള ഒരു പ്രൈവറ്റ് കോളേജ് ആയ സാരഥികോളേജില്‍ കൊണ്ടുപോയി എന്നെയും, അവളെയും ചേര്‍ത്തു. അങ്ങനെ ഞങ്ങളുടെ പ്ലസ്‌ടു കാലം തുടങ്ങി. ബസ്‌ യാത്ര തുടങ്ങിയപ്പോഴാണ് അതിന്‍റെ ബുദ്ധിമുട്ട് അറിയുന്നത്. ഒരുമാസം കൊണ്ടുതന്നെ ബസ്‌ യാത്ര മടുത്തെങ്കിലും വേറെ വഴിയില്ലാത്തത് കൊണ്ടു അതൊരു ശീലമാക്കി.

പ്ലസ്‌ വണ്‍ തുടങ്ങി. പുതിയ പുതിയ മുഖങ്ങള്‍, പലതരം സംസാരങ്ങള്‍ എവിടെയും പുതുമകള്‍ മാത്രം. പത്തു വര്‍ഷം കൂടെ ഉണ്ടായിരുന്ന ബബിത, പ്രീന, ധന്യ ഇവരൊഴികെ എല്ലാം എനിക്ക് പുതിയതായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നല്ല കുറച്ചു കൂട്ടുകാരെ കിട്ടി. രമ്യ, സുജിന, ഷറീന, ഫസീല. പൊതുവേ എല്ലാവരെയും എനിക്ക് ഇഷ്ട്ടമായിരുന്നു. അന്ന് എങ്ങനെയോ എന്‍റെ കണ്ണില്‍ പെട്ട ഒരാളായിരുന്നു നവാസ്. നല്ല ഭംഗി ഉള്ള പയ്യന്‍. അതുപോലെ തന്നെ ഏറ്റവും പിറകിലിരിക്കുന്ന റജീന എന്ന സുന്ദരി കുട്ടിയെ അവന്‍ വട്ടമിട്ടു നടക്കുന്നതും കണ്ടു. കുറച്ചു ദിവസം കൊണ്ടുതന്നെ അവരു ഭയങ്കര പ്രണയത്തിലായി. ഇവരെ ഞാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് നവാസിന് മനസ്സിലായി. അങ്ങനെ നവാസ് എന്‍റെ നല്ലൊരു സുഹൃത്തായി. എന്‍റെ ഓര്‍മ്മയില്‍ ഞാന്‍ ആദ്യമായി അവിടെ സംസാരിക്കുന്ന ആണ്‍കുട്ടി അവനായിരുന്നു. അധികം താമസിയാതെ റജീന മറ്റൊരു കല്യാണവും കഴിച്ചു പോയി. അങ്ങനെ ഒരുപാടു പ്രണയങ്ങള്‍ കണ്ടു. ഒരുപാടു സുഹൃത്തുക്കളെയും കിട്ടി.

കുട്ടികള്‍ ഒരുപാടു ഉള്ളതുകൊണ്ട് രണ്ടു ഡിവിഷന്‍ ഉണ്ടായിരുന്നു. അന്നൊക്കെ ഞാന്‍ പുറമേക്കു വളരെ ശാന്തമായ ഒരു ആളായിരുന്നു. പക്ഷേ ഒരുവിധം എല്ലാ പ്രശ്നങ്ങളുടെയും തുടക്കം ഞാനായിരിക്കും. ഞാനാണു പിന്നിലെന്നു പറഞ്ഞാലോ ആരും വിശ്വസിക്കുകയും ഇല്ല. ഞങ്ങള്‍ അഞ്ചു പേരു ഒരുമിച്ചാണ് കോളേജില്‍ പോയിരുന്നത്. ബസില്‍ കേറിയാല്‍ നാട്ടിലേക്കുള്ള ബസില്‍ പുതിയതായി വരുന്ന കണ്ടെക്ട്ടര്‍ എന്തെങ്കിലും പറഞ്ഞാല്‍ അന്നത്തേക്ക്‌ അവനായി. ഒരുദിവസം ഡ്രൈവര്‍ സീറ്റിനു എതിര്‍വശത്തുള്ള നീളത്തിലുള്ള സീറ്റില്‍ ഞങ്ങള്‍ ഇരുന്നതും കണ്ടെക്ടെര്‍ ആരാ ഇരിക്കാന്‍ പറഞ്ഞത് എന്നു ചോദിച്ചു കൊണ്ടു വന്നു. എന്നാ താനിവിടെ കിടക്കെന്നും പറഞ്ഞു അവനെ അവിടെ കിടത്തിയിട്ടുണ്ട്. ഇത് ഞങ്ങളുടെ മക്കളാ എന്നുപറഞ്ഞു ഡ്രൈവര്‍ ഞങ്ങളോടൊപ്പം നിന്നു അന്ന്. അതിനു ശേഷം എത്ര തിരക്കായാലും ഒരു സീറ്റില്‍ നിന്നും ഞങ്ങളോടവന്‍ എണീക്കാന്‍ പറഞ്ഞിട്ടില്ല.

നാട്ടില്‍ ഞങ്ങള്‍ക്കു ഏതുസമയത്തും എവിടെ പോകാനും പേടിക്കേണ്ടാതില്ല. അത് ഒരു ചെറിയ അഹങ്കാരം തന്നെ ആണ് എന്നും. ബസില്‍ കേറിയാല്‍ ഒരു പെണ്‍കുട്ടിയും പിറകില്‍ നില്‍ക്കില്ല. എന്നാല്‍ എനിക്കതിനു ഒരു കുഴപ്പവും തോന്നിയിട്ടില്ല. കാരണം ആ ബുസ്സിലുള്ളവരെല്ലാം ഞങ്ങളുടെ നാട്ടുകാരാണ്. എന്‍റെ ഏട്ടന്മാരാണ്. ഞാന്‍ അവരുടെ കൂടെ ആണ് കളിച്ചു വളര്‍ന്നത്. പിന്നെ എന്തിനു പേടിക്കണം? എവിടെ നിന്നുകണ്ടാലും അവര്‍ക്കുഞാന്‍ അനിയത്തിയാണ്.

വീട്ടില്‍ അധികപേരും ചെറിയ കലാകാരന്‍മാരായിരുന്നു. അച്ഛന്‍ ആവശ്യത്തിനു വരക്കാന്‍ കഴിവുള്ള ആളാണെന്നും, ഓട്ടത്തിന് സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും പറഞ്ഞു കേട്ടിരുന്നു. ചെറിയച്ചന്‍ വരക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അന്നൊക്കെ ചെറിയച്ചനും , വല്യേട്ടനും ബോര്‍ഡുകള്‍ എഴുതുന്നതും ചിത്രങ്ങള്‍ വരച്ചു കൊടുക്കാറും ഉണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ചെറിയച്ചന്‍ എല്ലാം നിര്‍ത്തി. വല്യേട്ടനും കോട്ടയം കാരനായ ശശിയേട്ടനും ഒരുമിച്ചു ഒരുപാടു വര്‍ഷം ജോലിചെയിതു. അന്ന് ശശിയേട്ടനും ഭാര്യയും ഒരു കുട്ടിയും കോളേജിനു കുറച്ചകലെ ആയി വാടകക്ക് താമസിക്കുകയായിരുന്നു. ഭാര്യ ലിസ വാടകക്കെടുത്ത ആ വീട്ടില്‍ത്തന്നെ ബ്യുട്ടിപാര്‍ലറും ടൈലറിങ്ങും ചെയിതിരുന്നു. നല്ല തയ്യല്‍ക്കാരി ആയിരുന്നു അവര്‍. ഏട്ടനു ചോറ് കൊണ്ടുപോയി കൊടുത്തിരുന്നത് ഞാനാണ്. അങ്ങനെ ആ ചേച്ചിയോട് ചോദിച്ചു ഏതാനും ഒരു മാസം കുറെ തയ്യലിന്‍റെ കാര്യങ്ങള്‍ പഠിച്ചു. വീട്ടില്‍പോയി കുറെ പഴയ തുണികള്‍ വെട്ടി ഞാനെന്‍റെ രീതിയില്‍ കട്ടിംങ്ങ് ചെയിതു കൈകൊണ്ടു തുന്നി ഷേപ്പ് ഉണ്ടാക്കി. അത് നല്ലരീതിയില്‍ വരുന്നെന്നു തോന്നിയപ്പോള്‍ അടുത്ത വീട്ടില്‍ വെറുതേ ഇട്ടിരുന്ന ഒരു മിഷ്യന്‍ ഞാന്‍ ഉപയോഗിച്ചു തുടങ്ങി. നല്ലരീതിയില്‍ ഞാന്‍ ഉപയോഗിക്കുന്നത് കണ്ട അവര്‍ അതെന്നോട്‌ ആവശ്യം ഉള്ള അത്രയും കാലം വീട്ടില്‍ കൊണ്ടുപോയി ഉപയോഗിച്ചോളൂ എന്ന് പറഞ്ഞു തന്നു. അങ്ങനെ ഞാനത് വച്ച് എനിക്കു വേണ്ട എല്ലാ ഡ്രസ്സും തയിക്കാന്‍ തുടങ്ങി. ചെറിയ രീതിയില്‍ പുറത്തെക്കും തയിച്ചുകൊടുക്കാന്‍ തുടങ്ങി. 

വലിയേട്ടന്‍റെ കല്യാണം തീരുമാനിച്ചത് ആയിടക്കാണ്. മൂന്നു ആണ്‍കുട്ടികള്‍ മാത്രം ഉണ്ടായിരുന്ന ആ വീട്ടിലേക്ക് ഒരു പെണ്‍കുട്ടി വരുന്നു. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. അതിലേറെ സന്തോഷമായിരുന്നു എനിക്ക്. കാരണം എനിക്കൊരു കൂട്ടു കിട്ടുന്നു. എട്ടതിയമ്മ. 

കല്യാണനിശ്ചയം കഴിഞ്ഞു. കുറച്ചു കഴിഞ്ഞായിരുന്നു കല്യാണം. ആണ്‍കുട്ടികളുടെ കല്യാണത്തിന് വീട്ടിലെയും, കുടുംബത്തിലെ എല്ലാവര്‍ക്കും കല്യണകോടി കൊടുക്കണം എന്നതാണ് വഴക്കം. അതുകൊണ്ട് തന്നെ എനിക്കും കിട്ടും ഒരു ഡ്രസ്സ്‌. തറവാട്ടില്‍ നിന്നും ഇറങ്ങുന്ന സമയത്ത് ആ വര്‍ഷത്തെ ഓണത്തിനു എനിക്ക് പാന്‍റു എടുത്തു തരാമെന്നു ചാച്ചന്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അതുണ്ടായില്ല. അതുകൊണ്ടുതന്നെ ആ ആഗ്രഹം അങ്ങനെ മനസ്സില്‍ കിടക്കുന്നതുകൊണ്ട് വലിയച്ഛന്റെ ചെറിയ മകന്‍ സജിയെട്ടന്‍ നിനക്കെന്താ വേണ്ടത് എന്നു ചോദിച്ചപ്പോള്‍ പാന്‍റുമതി എന്നു പറഞ്ഞു. അങ്ങനെ ഓരോരുത്തര്‍ക്കും വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുമ്പോള്‍ എനിക്ക് പാന്‍റുവാങ്ങിയാല്‍ മതിയെന്ന് സജിയെട്ടന്‍ പറഞ്ഞു. അതുകേട്ടു ഞാനെടുത്തു കൊടുക്കുന്നെങ്കില്‍ എനിക്ക് പറ്റിയതെ കൊടുക്കു എന്ന് പറഞ്ഞു വലിയച്ചന്‍ സജിയെട്ടനോട് ദേഷ്യപ്പെട്ടു. പിന്നെ ഒന്നും ആ ഏട്ടന്‍ മിണ്ടാന്‍ പോയില്ല. 

കല്യാണ ഡ്രസ്സ്‌ എടുക്കാന്‍ അമ്മായിമാരും എല്ലാവരും വന്നു. പോകുമ്പോള്‍ എല്ലാവരും എന്നെയും കൊണ്ടുപോയി. എല്ലാവര്‍ക്കും ഡ്രസ്സ്‌ എടുക്കുന്ന കൂട്ടത്തില്‍ എനിക്കും നല്ലൊരു ചുരിതാര്‍ മെറ്റിരിയല്‍ എടുത്തു. ഓരോരുത്തരും അവരവര്‍ക്കു വേണ്ടത് എടുക്കുന്നതിനിടക്ക് എനിക്കെടുത്ത ചുരിതാരിന്‍റെ വില വലിയച്ചന്‍ നോക്കി അതിത്തിരി കൂടുതലായിരുന്നു. പിന്നെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അതിലിടക്കു അമ്മായിയോട് വലിച്ചു കൊണ്ടുവന്നതായി കുഴപ്പം, അല്ലെങ്കില്‍ ആ വിലക്ക് രണ്ടു ഡ്രസ്സ്‌ വേറെ എടുക്കായിരുന്നു എന്നുപറയുന്നത് ഞാന്‍ കേട്ടു. നേരെ സജിയെട്ടന്‍റെ അടുത്തു പോയി എനിക്കാ ചുരിതാര്‍ ഇഷ്ട്ടപെട്ടില്ല വേറെ വേണം എന്ന് പറഞ്ഞു വിലകുറഞ്ഞ ഒരു ചുരിതാര്‍ എടുത്തു. അത്രയും എടുത്തതില്‍ ഏറ്റവും വിലകുറഞ്ഞ ഡ്രസ്സ്‌. എനിക്ക് സമാധാനമായി. എല്ലാ ഡ്രെസ്സും തൈയ്ച്ചത് ലിസ ചേച്ചി ആയിരുന്നു. 

വളരെ നന്നായി കല്യാണം കഴിഞ്ഞു. പെങ്ങളായി എനിക്ക് എല്ലായിടത്തും സ്ഥാനം ഉണ്ടായിരുന്നു. വിരുന്നു പോകുമ്പോളും മറ്റും എന്നെയും കൂട്ടി. ആയിടക്കു ശശിയേട്ടനും ലിസചേച്ചിയും കോട്ടയത്തേക്ക് പോയി. സുനിയേട്ടന്‍ തനിച്ചായി പിന്നെ അവിടെ. വര്‍ക്കുകള്‍ സമയത്തിന് കൊടുക്കാന്‍ എത്താതായി. അവസാനം അവിടത്തെ ജോലി നിര്‍ത്തി വീടിനടുത്തു തന്നെ തുടങ്ങി. 

പ്ലസ്‌ ടു  ക്ലാസ്സ്‌ തുടങ്ങി. രണ്ടാഴ്ചയായി. ആയിടക്കാണ് രണ്ടുമൂന്നു പേരെന്നോട് ചോദിച്ചത് നിന്‍റെ സഹോദരനും ഇവിടെ പഠിക്കുന്നുണ്ടോ എന്ന്. ഞാനില്ലെന്നു പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല. അങ്ങനെ ഒരു സഹോദരനുണ്ടെങ്കില്‍ എനിക്കും കാണണം എന്നായി. അങ്ങനെ സുജിനയുടെ സുഹൃത്തായ നിഷ വഴി ആ സഹോദരനെ കണ്ടു. പേരു ഉദയകുമാര്‍. അടുത്തടുത്ത് കാണുമ്പോള്‍ ഇല്ലെങ്കിലും എവിടെയോ ഒരു ചേര്‍ച്ച ഉണ്ടായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞു അവനോടൊരു ചെറിയൊരു ഇഷ്ട്ടം തോന്നി. അക്കാലത്തിനിടാക്കു എനിക്കൊരാളോട് ഇഷ്ട്ടം തോന്നി എങ്കില്‍ അത് അവനോട് ആയിരുന്നു. അക്കാര്യം എന്‍റെ കൂടെ ഉള്ളവരെ അറിയിക്കുകയും ചെയിതു. എങ്ങനൊക്കെയോ അവന്‍റെ ചെവിയിലെത്തി. എന്നോടൊന്നു സംസാരിക്കണം എന്നുപറഞ്ഞു ഒരുദിവസം വന്നു. ഒരുപാടു കൂട്ടുകാരുണ്ടായിരുന്നെങ്കിലും ഉദായനോട് സംസാരിക്കാന്‍ എനിക്ക് പേടിയായിരുന്നു. പിന്നെ പിന്നെ ഞങ്ങളും സംസാരിക്കാന്‍ തുടങ്ങി. മറ്റുള്ളവരോടെന്ന പോലെ അല്ലാതെ വിശ്വാസത്തോടെ അവനോട് സംസാരിക്കാന്‍ കഴിയുമായിരുന്നു. ആയിടക്ക് ഒരുദിവസം നിഷ എന്നോട് പറഞ്ഞു അവനു നിമിഷ എന്ന ഒരുകുട്ടിയെ ഇഷ്ട്ടമാനെന്നും അവരു എന്നും കണ്ടു സംസാരിക്കാറുണ്ടെന്നും, ഗിഫ്റ്റുകള്‍ കൊടുക്കാറുണ്ടെന്നും എല്ലാം. അത് ആദ്യമൊന്നും വിശ്വസിച്ചില്ലെങ്കിലും അതില്‍ സത്യമുണ്ടെന്നുള്ളത് പിന്നീട് എനിക്ക് മനസ്സിലായി. അതിനുശേഷം അവനോടു ഉണ്ടായിരുന്ന വിശ്വാസം കുറഞ്ഞെങ്കിലും ഒരു സുഹൃത്ത്‌ ആയി ഇന്നും കൂടെ ഉണ്ട്. അവനെ എനിക്കിഷ്ട്ടമായിരുന്നെന്നോ, അവനെന്നെ ഇഷ്ട്ടമായിരുന്നോ എന്നോ ഞങ്ങള്‍ക്കിടയില്‍ വിഷയമില്ല. എപ്പോഴോ തുറക്കാന്‍ ശ്രമിച്ച ഒരു പുസ്തകം തുറക്കാതെ തന്നെ മാറ്റിവച്ചു. 

പ്രണയത്തിന്‍റെയും പരിഭവങ്ങളുടെയും ഒരു വലിയ ലോകം അവിടെ കാണാമായിരുന്നു. നിറഞ്ഞു നില്‍ക്കുന്ന മാവിന്‍തൊട്ടത്തില്‍ ഓരോ മാവിനും, ഓരോ ചെടികള്‍ക്കും, പ്രാണികള്‍ക്കും ഓരോ കഥകള്‍ പറയുവാനുണ്ടായിരിക്കും. ഊണു കഴിഞ്ഞു പാത്രം കഴുകാന്‍ നില്‍ക്കുമ്പോഴും പലരുടേയും കണ്ണില്‍ പ്രണയം ഉണ്ടായിരുന്നു. മാസങ്ങള്‍ ആഴ്ചകള്‍, വര്‍ഷങ്ങള്‍ നീണ്ട പ്രണയങ്ങള്‍ ഒരു നിമിഷം കൊണ്ടു അപ്രത്യക്ഷമായി.

എപ്പോഴും വളരെ സൗമ്യനായി കണ്ടിരുന്ന ഞങ്ങളുടെ സീനിയര്‍ ബിനീഷ്  ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞു ഒരുദിവസം എന്നെ വിളിച്ചു. എന്താണെന്നു ചോദിച്ചു ചെന്നെങ്കിലും പിന്നെ പറയാം എന്നായി. അടുത്ത ദിവസം കോളേജില്‍ പോകുന്നവഴി ഞാനവനെ കണ്ടു. വീടെവിടെ ആണെന്നും മറ്റും ചോദിച്ചപ്പോള്‍ ഞാന്‍ വിശദമായി പറഞ്ഞുകൊടുത്തു. അപ്പോഴവന്‍ എന്നോട് എന്‍റെ അച്ഛന്‍റെ പേരു ചോദിച്ചു അവരെ അറിയാമോ എന്ന് ചോദിച്ചത്. ഹാ അറിയാം, നിങ്ങളെങ്ങനെ അദ്ദേഹത്തെ അറിയുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ എന്‍റെ എട്ടനാണെന്ന് പറഞ്ഞു. അപ്പൊ നിങ്ങളെന്റെ ചാച്ചനാനെന്നു ഞാനും പറഞ്ഞു. അങ്ങനെ ഞങ്ങള്‍ നല്ല കൂട്ടായി. വീട്ടില്‍വന്നു ഒരു ചാച്ചനെ കിട്ടിയ വിവരം പറഞ്ഞു. അച്ഛാച്ചന്റെ അനിയന്‍റെ മക്കളോ മറ്റോ ആയി അങ്ങനൊരു കുടുബം ഉണ്ടെന്നത് അച്ഛനും പറഞ്ഞു.

അതിനിടക്ക്  പലരും കല്യാണം കഴിഞ്ഞു പോയി. പലരും കല്യാണം കഴിക്കാനുള്ള ഒരു പ്രൊഫൈല്‍നു വേണ്ടിയാണ് പഠിക്കാന്‍ വന്നിരുന്നത് എന്നുപോലും തോന്നിയിരുന്നു. പരീക്ഷയുടെ ഒരു മാസം മുന്നേ കല്യാണം. കല്യാണം കഴിഞ്ഞാല്‍ പിന്നെ പരീക്ഷയും ഇല്ല പഠനവും ഇല്ല.

കോളേജില്‍ വച്ചാണ് ആദ്യമായി ക്രിസ്മസ് ഫ്രണ്ട്നെ തിരഞ്ഞെടുക്കുന്ന പരിപാടിക്ക് ഞാന്‍ പങ്കെടുക്കുന്നത്. കിട്ടിയ സുഹൃത്ത്‌ എന്‍റെ നല്ല അടുത്ത സുഹൃത്തായിരുന്നു. അതുകൊണ്ടുതന്നെ വളരെ നല്ല ഒരു ഗിഫ്റ്റ് തന്നെ കൊടുക്കണം എന്നായി. ഗിഫ്റ്റുകള്‍ കൈമാറുന്ന ദിവസം വന്നു. വളരെ ആലോചിച്ചു വലിയേട്ടn സഹായത്തോടെ ഞാനവള്‍ക്ക് കുറച്ചു വലിയ ചതുരത്തിലുള്ള  മരത്തിന്‍റെ പലകയില്‍  ഒരു കുഞ്ഞു ഗ്രാമം ഉണ്ടാക്കി അവള്‍ക്കു സമ്മാനിച്ചു. മതിലില്‍ ഉള്ള പായലുകൊണ്ട് കാടും പൂന്തോട്ടവും, കളിമണ്ണ്‍ കൊണ്ടു പശുവും, വീടും, മലകളും, തെങ്ങിന്‍ ഈര്‍ക്കള്‍ കൊണ്ടു അതിരും വേലിയും, ചെറിയ ഉരുളന്‍ കല്ലുകൊണ്ട് പാറകെട്ടും, പുല്ലുണക്കി പുല്‍ക്കൂടും, പുല്‍ക്കൂട്ടില്‍ ഉണ്ണിയേശുവും എല്ലാം കൂടി ഉള്ള ഒരു സമ്മാനം.

അവിടെ ഉണ്ടായിരുന്നതില്‍ വളരെ നല്ല ഗിഫ്റ്റ് ആയിരുന്നു അതെന്നു പലരും പറഞ്ഞു. പക്ഷെ അതവള്‍ക്ക്‌ എങനെ ആയിരുന്നു എന്നെനിക്കു അറിയില്ല. ഒരിത്തിരി ശ്രദ്ധ കൊടുത്താല്‍ വര്‍ഷങ്ങളോളം അങ്ങനെതന്നെ ഇരിക്കാവുന്ന രീതിയില്‍ ഉള്ളതായിരുന്നു അത്. ഒരുമാസം കഴിഞ്ഞപ്പോള്‍ കൊച്ചു ഗ്രാമത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അത് ഉണങ്ങി എന്നു പറഞ്ഞു. പിന്നീട്  ഞാന്‍ അതിനെപറ്റി ഒന്നും ചോദിച്ചില്ല. ആ സമ്മാനത്തിന്‍റെ വില അതിനു ചിലാവാക്കിയ രൂപയിലല്ല എന്നുള്ളത് അറിയാത്ത ഒരാളായിരുന്നു അതെന്നു പിന്നീടാണ് മനസ്സിലായത്.

അങ്ങനെ ആ വര്‍ഷം തീരാറായി. ഓട്ടോഗ്രാഫുകളുടെ പൊടിപൂരം. കരച്ചിലും ബഹളവും, പല പ്രണയങ്ങളും കോളേജില്‍ തന്നെ ഉപേക്ഷിക്കപ്പെട്ടു. ചിലത് തുടര്‍ന്നു. എല്ലാ ബഹളങ്ങളും തീര്‍ന്നു. എല്ലാവരും പരീക്ഷക്കു തയ്യാറെടുക്കാന്‍ തുടങ്ങി. വലിയ കുഴപമില്ലാതെ തന്നെ പ്ലസ്‌ടു പാസ്സായി.

അടുത്തത് ഡിഗ്രി. ഡിഗ്രിക്കു വീണ്ടും അവിടെത്തന്നെ ചേരാന്‍ തീരുമാനിച്ചു. കാരണം കണ്‍സഷന്‍ ടിക്കറ്റ്‌ ഉള്ളതുകൊണ്ട് കോളേജില്‍ പോകാനും തിരിച്ചു വീട്ടില്‍ വരാനും രണ്ടു രൂപ മതിയായിരുന്നു. എനിക്കും ഏട്ടനും കൂടി ഓരോ ദിവസവും ബസ്‌ ടിക്കറ്റ്‌ ഏഴോ എട്ടോ രൂപ ചിലവുണ്ട്. പലപ്പോഴും അച്ഛനു ആ രൂപക്കുവേണ്ടി ദിവസവും കുടിക്കുന്ന ചായക്ക്‌ കടം പറയേണ്ടി വന്നിട്ടുണ്ട്. അച്ഛനെന്നും ഉള്ള കഷ്ട്ടപ്പാടുകള്‍ കാണുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. വീടുപണി പാതിവഴിയില്‍ നിന്നു. അടച്ചുകിടക്കാം എന്നല്ലാതെ ചുമരോ നിലമോ കാട്ടിലോ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. പ്ലസ്‌ടു കഴിഞ്ഞുള്ള ഒഴിവില്‍ ഞാന്‍ അടുത്തുള്ള തയ്യല്‍കടയില്‍ കടയില്‍നിന്നും കുറെ വെട്ടുകഷ്ണങ്ങള്‍ ശേഖരിച്ചു കുറച്ചു വാതില്‍ക്കല്‍ ഇടുന്ന  മാറ്റുകള്‍ തയിച്ചുണ്ടാക്കി. അത് ഒന്നെടുത്ത് കടയില്‍ കാണിച്ചപ്പോള്‍ ഒന്നിനു അറുപതു രൂപവച്ചു തരാമെന്നു അവരുപറഞ്ഞു. അങ്ങനെ കിട്ടുന്ന സമയത്തെല്ലാം മേറ്റും, കുട്ടികള്‍ക്ക് ചുരിതരുകളും തയിച്ചുകൊടുത്തു കുറച്ചു രൂപ ഉണ്ടാക്കി തുടങ്ങി. കഴിയുന്നത്രയും അച്ഛന്റെ കയ്യില്‍നിന്നും പൈസ വാങ്ങാതിരിക്കാന്‍ ശ്രമിച്ചു.

ഡിഗ്രിക്ക് അധികം പുതുമയൊന്നും തോന്നിയിരുന്നില്ല. വളരെ കുറച്ചു പുതുമുഖങ്ങള്‍. പ്ലസ്‌ടുവിനു ഉണ്ടായിരുന്നവരില്‍ മിക്കവരും ഡിഗ്രിക്കും ഉണ്ടായിരുന്നു. നല്ല സുഹൃത്തുക്കള്‍ ആയിരുന്നവരെ വീണ്ടും കിട്ടിയതില്‍ വളരെ സന്തോഷമായിരുന്നു. ഒരു ദിവസം ഊണു കഴിഞ്ഞപ്പോള്‍ നല്ല മഴ. മഴ നനഞ്ഞു പലരും ഓടി വരുന്നു. പല നിറങ്ങളുള്ള കുട, പലരും മരങ്ങളുടെ താഴെ ഒരു കുടക്കീഴില്‍ ഒതുങ്ങുന്നുഇതെല്ലാം നോക്കി നില്‍ക്കുന്നതിനിടക്ക് ഞാന്‍ നില്‍ക്കുന്നതിന്‍റെ കുറച്ചു പിറകിലായി കൂട്ടം കൂടി നില്‍ക്കുന്ന കുട്ടികള്‍ക്ക് പുറകില്‍ ഒരു മൂലക്ക്  കറുത്ത ഡ്രസ്സ്‌ ഇട്ടു  ആകെ നനഞ്ഞു കുളിച്ച് വിറച്ചു ഒരു പയ്യന്‍ നില്‍ക്കുന്നു. കണ്ടപ്പോള്‍ പാവം തോന്നി. നെറ്റിയില്‍ ഒരു കുഞ്ഞു മുഴ. അത് കണ്ടപ്പോള്‍ വീണതാണോ എന്ന് ചോദിച്ചു. അല്ല അത് താനേ ഉണ്ടായതാണെന്നും മറ്റും പറഞ്ഞു ഞങ്ങളുടെ സംസാരം കുറച്ചു സമയം നീണ്ടു. അധികം ഫ്രണ്ട്സ് ഒന്നും അന്നവനില്ലായിരുന്നു. ഡിഗ്രിക്ക് പുതുതായി വന്നതാണ്. എന്തായാലും അന്നുമുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളായി. ആദ്യത്തെ ഫ്രണ്ട് ഞാനായിരുന്നെങ്കിലും പിന്നീട് അവനു ഫ്രണ്ട്‌സ്ന്‍റെ ഇടയില്‍ ധാരാളം പേരുകള്‍ കിട്ടിയിരുന്നു. ഡിഗ്രി അവസാനവര്‍ഷം ആയപ്പോഴേക്കും വളരെ കുറച്ചു കുട്ടികള്‍ മാത്രമായി ക്ലാസ്സില്‍. അതുകൊണ്ടുതന്നെ ഞങ്ങള്‍ നല്ലൊരു ഗ്രൂപ്പ്‌ ആയി മാറുകയും ചെയിതു.

ഇതിനിടയില്‍ വലിയച്ഛന്റെ മക്കളില്‍ ചെറിയവരായ എന്‍റെ രണ്ടു ഏട്ടന്മാരുടെയും കല്യാണം ശരിയായി. അങ്ങനെ ഒരേ ദിവസം രണ്ടുപേരുടെയും കല്യാണം ആഘോഷമായി തന്നെ നടത്തി. അവരുടെ കൂടി കല്യാണം കഴിഞ്ഞപ്പോള്‍ എന്‍റെ കല്യാണം നടത്താന്‍ പറഞ്ഞു പലരും അച്ഛനെ ഉപദേശിച്ചു. ഡിഗ്രി കഴിയട്ടെ എന്നു അച്ഛന്‍. ഡിഗ്രി കഴിയട്ടെ എന്നത് ഒരു ആവശ്യം അല്ല. കെട്ടിക്കാന്‍ കയ്യില്‍ ഒന്നും ഇല്ലാത്തതിനാല്‍ പിടിച്ചു നില്‍ക്കാനുള്ള കാരണം ആയിരുന്നു അത്. അധികം വലുപ്പം ഇല്ലാത്തതുകൊണ്ട് ഒന്ന് രണ്ടു വര്‍ഷം കൂടി എനിക്ക് പിടിച്ചു നില്‍ക്കാം.

ഡിഗ്രീ ഒന്നാം വര്‍ഷം വിജയകരമായി കഴിഞ്ഞു. രണ്ടാം  വര്‍ഷം തുടങ്ങി രണ്ടുമാസം ആയപ്പോഴേക്കും അച്ഛന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ മകളും എന്‍റെ സുഹൃത്തുമായ ബബിതയുടെ കല്യാണം കഴിഞ്ഞു. അവള്‍ക്കു അവളുടെ താഴെ മൂന്നു അനിയത്തിമാര്‍ ഉള്ളതുകൊണ്ട് അവളുടെ കല്യാണം അധികം താമസിപ്പിക്കാന്‍ കഴിയില്ലായിരുന്നു. ഒന്നാം ക്ലാസ്സുമുതല്‍ കൂടയൂണ്ടായിരുന്ന അവളുപോയപ്പോള്‍ വല്ലാത്ത ഒരു ഒറ്റപെടലായിരുന്നു. പിന്നെ പിന്നെ അതുമാറിവന്നു. അതുപോലെ ക്ലാസ്സിലെ കുട്ടികളുടെ എണ്ണവും ദിവസംതോറും കുറഞ്ഞു വന്നു. ക്ലാസ്സില്‍ അത്യാവശ്യം നന്നായി പഠിച്ചിരുന്ന സ്മിജ ആയിടക്കു കല്യാണം കഴിഞ്ഞു. കല്യാണം കഴിഞ്ഞവരാരും പിന്നെ പഠിക്കാന്‍ വന്നില്ല.

ആയിടക്ക് നിറയെ പി സ് സി പരീക്ഷകള്‍ എഴുതികൊണ്ടിരുന്ന അരുണ്‍മാഷിനു വനം വകുപ്പില്‍ ജോലികിട്ടി. നല്ല സ്വഭാവവും, നന്നായി പഠിപ്പിക്കുകയും ചെയിതിരുന്ന ഒരാളായിരുന്നു അരുണ്‍ മാഷ്‌. കോളേജില്‍ ടീച്ചര്‍ ആയിരുന്നെങ്കിലും എല്ലാവര്‍ക്കും നല്ല  ഒരു സുഹൃത്തും സഹോദരനും ആയിരുന്നു അദ്ദേഹം. ജോലിയില്‍ കയറി കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരുദിവസം അട്ടപ്പാടിയില്‍ തൂക്കുപാലത്തിലൂടെ നടക്കുന്നതിനിടയില്‍ തൂക്കുപാലം പൊട്ടി വളരെ താഴേക്ക് വീണു ഹോസ്പിറ്റലില്‍ ആയ വിവരം കുട്ടികള്‍ക്കിടയില്‍ അറിഞ്ഞു. അന്ന് മാഷേ പോയികാണാന്‍ അനുവാദം കോളേജില്‍ ചോദിച്ചപ്പോള്‍ കിട്ടിയില്ല. പ്രിന്‍സിപ്പല്‍നോട് ദേഷ്യവും മാഷേ കാണണം എന്ന ആവശ്യവും കൂടിആയപ്പോള്‍ ഞങ്ങള്‍ കുറച്ചുപേര്‍ കോളേജില്‍ നിന്നും മുങ്ങി. ഹോസ്പിറ്റലില്‍ പോയി അദ്ധേഹത്തെ കണ്ടു. ശരീരം മുഴുവന്‍ മുറിവുകളും പൊട്ടലുകളും ആയി,  ഭംഗിയുള്ള മുഖം വണ്ണം വച്ച് വികൃതമായി, ഒരേ ഒരുതവണ മാത്രമേ എനിക്ക് ആ മുഖത്തേക്ക് നോക്കാന്‍ കഴിഞ്ഞുള്ളൂ. പെട്ടന്ന് തന്നെ അവിടെനിന്നു ഞങ്ങളിറങ്ങി. തിരിച്ചു കോളേജില്‍ വന്നത് പ്രിന്‍സിപ്പല്‍ന്‍റെ മുന്നില്‍. ഒരു വലിയ പ്രശ്നം ആയിതീരുമെന്നു പ്രതീക്ഷിച്ച  ഞങ്ങളോട് 

എവിടെ പോയിരുന്നു എന്ന് ചോദിച്ചു.

ഞങ്ങള്‍ ഹോസ്പിറ്റലില്‍ പോയാതാണെന്ന് പറഞ്ഞു. 

ഉം ക്ലാസ്സില്‍ പോയിരിക്കു.... 

ഇങ്ങനെ പറഞ്ഞതല്ലാതെ വേറെ ഒന്നും ഉണ്ടായില്ല. ഞങ്ങളൊന്നും മിണ്ടാതെ ക്ലാസ്സില്‍ പോയി. കുറച്ചു സമയം എടുത്തെങ്കിലും അരുണ്‍ മാഷ്‌ ജീവിതത്തിലേക്ക് പഴയപോലെ തിരിച്ചുവന്നു. 

ഏട്ടന്‍ ഡിഗ്രി ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി. അടുത്തതെന്ത് പഠിക്കണം  എന്നത് ആലോചിച്ചു തീരുമാനിക്കാൻ സമയം വേണ്ടിവന്നില്ല. എം ബി എ ആയിരുന്നു ഏട്ടന്റെ ലക്ഷ്യം. രണ്ടു വർഷത്തെ കോഴ്‌സിനു ചിലവൊരുപാട് വരുമെന്ന കാരണം കൊണ്ട് അവന്റെ തീരുമാനം അച്ഛനെ വിഷമത്തിലാക്കി.  ഡിഗ്രി കഴിഞ്ഞാൽ എന്നെ കല്യാണം കഴിപ്പിച്ചു വിടണം. അടുത്തവർഷം അല്ലെങ്കിൽ ഈ വർഷം തന്നെ കല്യാണം ശരിയായാൽ നടത്തണമെന്നാണ് വിചാരിക്കുന്നതെന്നും ഏട്ടന്റെ പഠനത്തിനുള്ള ചിലവും എന്റെ കല്യാണവും രണ്ടും കൂടി അച്ഛനെക്കൊണ്ട് ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞു. ഇപ്പോൾത്തന്നെ ആളുകൾ പറഞ്ഞുതുടങ്ങിയിട്ടുണ്ട്, എന്റെ പ്രായത്തിലുള്ള ഒരുവിധം എല്ലാവരും കല്യാണം കഴിഞ്ഞു അതുകൊണ്ട് എന്റെ കല്യാണം ആണ് പ്രാധാന്യം എന്ന് അച്ഛൻ തീർത്തു പറഞ്ഞു.

അന്നേരം എല്ലാം കേട്ടോണ്ട് ഒന്നും മിണ്ടാതെ ഞാൻ ഇരുന്നെങ്കിലും ഏട്ടൻ പോയപ്പോൾ ഞാൻ അച്ഛന്റെ അടുത്തുപോയി പറഞ്ഞു. ഏട്ടന് പഠിക്കാൻ നല്ല താല്പര്യം ഉണ്ട്. ഇനി എന്റെ കാരണം കൊണ്ട് ഏട്ടന് പഠിക്കാൻ കഴിയാതെ നല്ലൊരു ജോലികിട്ടാത്ത അവസ്ഥ ഭാവിയിൽ ഉണ്ടായാൽ അതിനു കാരണം ഞാനാണ് എന്നു എന്നെങ്കിലും പറഞ്ഞാൽ അല്ലെങ്കിൽ എട്ടനങ്ങനെ തോന്നിയാൽ ഞാൻ കല്യാണം കഴിച്ചു ജീവിച്ചിട്ട് എന്തു ഗുണമാണ് ഉണ്ടാകുന്നത്? എന്നെങ്കിലും അച്ഛനോട് നിങ്ങളന്നു പഠിപ്പിക്കാത്തത്കൊണ്ടാണ് ഇന്നു ഞാനിങ്ങനെ എന്ന് പറഞ്ഞാൽ അതിനും അച്ഛനു ഉത്തരം പറയാൻ ഉണ്ടാവില്ല. അതുകൊണ്ടു ഏട്ടൻ പഠിക്കട്ടെ. അതിനിടയിൽ ഞാനൊരു കാരണമാകരുത്. എന്റെ കല്യാണം അല്ല ഏട്ടന്റെ പഠനമാണ് പ്രാധാന്യം. അവനു നല്ലൊരു ജോലിയെല്ലാം ആയി നമ്മൾ സെറ്റിലായാൽ കല്യാണോലചന അന്നും വരും. അതുവരെ എനിക്കും പഠിക്കാലോ എന്നൊക്കെ പറഞ്ഞു അച്ഛനെക്കൊണ്ട് ഏട്ടനെ പഠിപ്പിക്കാനുള്ള സമ്മദം വാങ്ങിച്ചു.

അന്ന് രാത്രി ഏറേ വൈകി ഏട്ടനെ കാണാഞ്ഞതിനാൽ 'അമ്മ പേടിച്ചു. രാവിലെ പഠിക്കാൻ കാശ് ഇല്ല എന്നു പറഞ്ഞത് വിഷമമായി ഏട്ടനെങ്ങോട്ടെങ്കിലും പോയികാണുമോ എന്ന് ഭയന്ന് 'അമ്മ അച്ഛനെ വിളിച്ചു ഏട്ടൻ ഇതുവരേം വീട്ടിൽ വന്നിട്ടില്ല എന്നുപറഞ്ഞു കരയാൻ തുടങ്ങി. അച്ഛൻ ഏട്ടനെ വിളിച്ചു. അന്നേരം പാലക്കാട് കോഴ്‌സിനെ കുറിച്ച് അന്വേഷിക്കാൻ വന്നതാണെന്നും എം ബി എക്കു രണ്ടുവർഷം കൊണ്ട് വലിയ സംഖ്യ വേണമെന്നും, എം സി എ ക്കു അത്രതന്നെ ചിലവുവരില്ലെന്നും മൂന്നു വർഷത്തെ കോഴ്സ് ആണെന്നും ഒരു സീറ്റ് ഉണ്ടെന്നും നാളെ പതിനായിരം രൂപ കൊടുത്താൽ സീറ്റ് ഉറപ്പിക്കാമെന്നും പറഞ്ഞു. ഈ രാത്രികൊണ്ട് എവിടെനിന്നു പണം ഉണ്ടാക്കും എന്നറിയാതെ അച്ഛൻ വിഷമിച്ചു.

ജോലി കഴിഞ്ഞു തിരിച്ചുവരുന്ന വഴി തൊട്ടടുത്തുള്ള ഒരുകടയിൽ കുറച്ചുസമയം ഇരുന്നു സംസാരിക്കൽ പതിവാണ്. സ്ഥിരമായി കൂടുന്ന കുറച്ചാളുകൾ അവിടെ ഉണ്ട്. ഫോൺ വച്ച് എന്തുചെയ്യണമറിയാതെ നിൽക്കുമ്പോൾ അവിടെ അടുത്തുതന്നെ ഉള്ള അജേഷ് എന്ന പയ്യൻ എന്താണ് പ്രശ്നം എന്നു അച്ഛനോടു ചോദിച്ചു. കാര്യം പറഞ്ഞപ്പോൾ അത്രേ ഉള്ളൂ... നിങ്ങൾ വരൂ പെങ്ങളുടെ ആവശ്യത്തിന് വേണ്ടി കരുതിയ കുറച്ചു പണമുണ്ട് വീട്ടിൽ, അത് താൽക്കാലത്തിനു തരാം. അവനത്  അടുത്ത ആഴ്ച തിരിച്ചു കൊടുത്താൽ  മതിയെന്നു പറഞ്ഞു. അന്ന് അപ്പോൾത്തന്നെ ആ രാത്രിയിൽ പോയി അച്ഛൻ കാശ് വാങ്ങിച്ചു. അടുത്തദിവസം ഏട്ടനു എം സി എ ക്കു സീറ്റ് ലഭിക്കുകയും ചെയിതു.

ഏട്ടൻ കോളേജിൽ പോകാൻ തയ്യാറായി. ഏട്ടന്റെ ഹോസ്റ്റൽ ഫീസും മറ്റും കൊടുത്തിരുന്നത് ചാച്ചനാണ്. അധികം താമസിയാതെ തന്നെ വിദ്യാഭ്യാസ ലോണും ശരിയായി. വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെ ഏട്ടന്റെ കോളേജ് കാലം ഈറോഡ് ചേരൻസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ തുടങ്ങി.

വളരെകുറച്ചുപേരുമാത്രമായി ഞങ്ങളുടെ മൂന്നാം വര്‍ഷം തുടങ്ങി. ടീച്ചെഴ്സിന്‍റെ വിശ്വാസം നേടിയെടുത്ത ബാച്ച് ആയിരുന്നു ഞങ്ങളുടേത്. അതുകൊണ്ടുതന്നെ അഞ്ചു വര്‍ഷമായി ഒരുമിച്ചു ഉണ്ടായിരുന്ന ഞങ്ങള്‍ക്കു എന്നും ഓര്‍മ്മിക്കാന്‍ മൂന്നാം വര്‍ഷത്തില്‍ കോളേജ് ഡേ നടത്താനുള്ള അനുമതിയും കിട്ടി. ആദ്യമായും അവസാനമായും ആ കോളേജില്‍ കോളേജ് ഡേ ഉണ്ടാക്കിയത് ഞങ്ങളുടെ ബാച്ച് ആണ്. കരിങ്കല്ലത്താണി സാഗര്‍ ഓഡിറ്റൊറിയത്തില്‍ ഗംഭീരമായി പരിപാടികള്‍ നടത്തി. അരുന്മാഷ് ഉള്‍പ്പെടെ ഞങ്ങളെ പഠിപ്പിച്ച എല്ലാവരെയും ഗസ്റ്റ്‌ ആയി വിളിച്ചു. ഒപ്പന, തിരുവാതിരക്കളി, നാടകം, നാടന്‍പാട്ട്, ദേശഭക്തിഗാനം, പ്രഛന്നവേഷം, മോണോആക്ട്‌ എന്നിവയിലെല്ലാം ഞാന്‍ പങ്കെടുത്തിരുന്നു. അതായിരുന്നു എന്‍റെ അവസാനത്തെ സ്റ്റേജ് പ്രോഗ്രാം. പിന്നീട് 2016 വരെ ഒരു സ്റ്റേജ് പ്രോഗ്രാമിനും എനിക്ക് അവസരം കിട്ടിയിട്ടില്ല. അങ്ങനെ ഡിഗ്രീ കഴിഞ്ഞു. ഞങ്ങളുടെ അഞ്ചു വര്‍ഷത്തെ കോളേജ് ജീവിതം അവസാനിച്ചു. പലരും പലവഴിക്ക് തിരിഞ്ഞു. ആണ്‍കുട്ടികള്‍ മിക്കവരും ഗള്‍ഫിലേക്ക് ചേക്കേറി, പെണ്‍കുട്ടികള്‍ ഭൂരിഭാഗവും അടുക്കളകളില്‍ ഒതുങ്ങികൂടി.

അച്ഛന്‍റെ മനസ്സിലും എന്നെ കല്യാണം കഴിപ്പിക്കാനായി എന്ന ചിന്ത വന്നുതുടങ്ങി. പക്ഷെ അപ്പോഴേക്കും എന്‍റെ മനസ്സില്‍ ഞാന്‍ ഒരു തീരുമാനമെടുത്തിരുന്നു. എന്നും അച്ഛനും, അമ്മക്കും ബുദ്ധിമുട്ടാണ്. ഒരുദിവസമെങ്കിലും സന്തോഷത്തോടെ നാളെക്കെന്ത് എന്ന ചിന്തയില്ലാതെ മനസമാധാനമായി ജീവിക്കാന്‍ അവര്‍ക്ക് അവസരം ഉണ്ടാക്കി കൊടുക്കണം. അതിനു എങ്ങനെ എവിടെ തുടങ്ങുമെന്ന് അറിയില്ല. ന്യൂസ്‌ പേപ്പറില്‍ കാണുന്ന ഒഴിവുകളിലേക്ക് വിളിച്ചു. ഒന്നും അടുതല്ല. കൊച്ചി, തിരുവനതപുരം, കോട്ടയം അങനെ പല സ്ഥലങ്ങള്ളില്‍. അന്നുവരെ കോളേജ് വീട് അല്ലാതെ പുറത്തെങ്ങും പോകാത്ത ഞാന്‍ എങനെ ഇത്തരം സ്ഥലങ്ങളില്‍ പോകും? വീട്ടില്‍നിന്നും സമ്മദിക്കുകയും ഇല്ല. അങ്ങനെ എന്തു ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോഴാണ് പേപ്പറില്‍ 2008- എജുകേഷന്‍ ഗൈഡ് എന്ന പരിപാടി മഞ്ചേരിയില്‍ സക്കറിയയുടെ നടക്കുന്നുണ്ടെന്നറിഞ്ഞത്. അച്ഛനോട് ആ പരിപാടിക്ക് പോകണമെന്നു പറഞ്ഞു. അച്ഛനു കൂടെവരാന്‍ സമയമില്ല അതുകൊണ്ട് അച്ഛനു അറിയാവുന്ന വീടിനടുത്തുള്ള രജീഷിനെ എന്‍റെ കൂടെ കൂട്ടിനായി വിളിച്ചു. ഞങ്ങള്‍ രണ്ടുപേരും മഞ്ചേരിയില്‍ പോയി സക്കറിയസര്‍ന്‍റെ കോഴ്സ്കളുടെ വിവരണങ്ങള്‍ കേട്ടു. അന്നുവരെ കേള്‍ക്കാത്ത പല കോഴ്സ്കളുടേയും പേരുകള്‍ അവയെകുറിച്ചുള്ള വിവരണം എല്ലാം കേട്ട് പുറത്തു വന്നു. പുറത്ത് ചെറിയ ചെറിയ ഭാഗങ്ങളായി അവിടെ പറഞ്ഞ എല്ലാ കോഴ്സ് കളുടെയും സ്റ്റാള്‍ നിറഞ്ഞിരിക്കുന്നു.

ഞങ്ങള്‍ ഓരോന്നായി നോക്കി. എല്ലാം ലക്ഷങ്ങള്‍ ഫീസ്‌ ഉള്ള കോഴ്സ്. കേട്ടിരിക്കാന്‍ നല്ല രസമായിരുന്നു. ഇവടെ വന്നപ്പഴല്ലേ ഫീസ്‌ അറിയുന്നത്. ഫാഷന്‍ ഡിസൈന്‍ ചെയ്യാന്‍ നല്ല ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ടു അവിടെ പോയി വിവരങ്ങള്‍ ശേഖരിച്ചു. ത്രീ ലാക്ക് ചിലവുവരും എന്നു അവരു പറഞ്ഞപ്പോള്‍ ഞാനും രജീഷും മുഖത്തോട് മുഖം നോക്കി ഇറങ്ങി പോന്നു. അന്നേരത്ത് അറീന മള്‍ട്ടി മീഡിയ എന്ന സ്റ്റാള്‍നു മുന്നിലും ഉള്ളിലും  വെള്ള ഷര്‍ട്ടും, ബ്ലാക്ക്‌ പാന്റും, ടൈയും കോട്ടും ഇട്ടു കുറച്ചു പയ്യന്മാര്‍ ഞങ്ങളെ വിളിച്ചു. ഫാഷന്‍ ഡിസൈനിന്‍റെ ഫീ കേട്ടിട്ടുള്ള ക്ഷീണം തന്നെ മാറാതെ ഇത്രയും സെറ്റപ്പ് ആയി വന്ന ഇവന്മാരു ശരിയാവില്ല എന്നു പറഞ്ഞുകൊണ്ട് ഞാങ്ങളവിടെപോകാതെ നേരെ വീട്ടിലേക്കു തിരിച്ചു. ബി എഡ്, ടി ടി സി, എം എ ഇതൊന്നും അല്ല പെട്ടന്നു ജോലികിട്ടുന്ന ഒരു കോഴ്സ് ആണെനിക്ക്‌ വേണ്ടത്. പക്ഷെ ഒന്നും കയ്യില്‍ ഒതുങ്ങുന്നില്ല. വീട്ടില്‍ തിരിച്ചു വന്നു എന്താ പഠിക്കുന്നത് എന്ന് തീരുമാനമായോ എന്ന അച്ഛന്റെ ചോദ്യത്തിനു ഇല്ല എന്നു മാത്രം പറഞ്ഞു. ദിവസങ്ങള്‍ കഴിയുമ്പോള്‍ ടെന്‍ഷനും കൂടി.

കല്യാണാലോചനകള്‍ ദിവസേന എന്നപോലെ വന്നുകൊണ്ടേ ഇരുന്നു. പെണ്ണുകാണാന്‍ വരുന്നവരുടെ മുന്നില്‍ ചായയും പിടിച്ചോണ്ട് നില്‍ക്കാന്‍ എനിക്കു വയ്യെന്നും പറഞ്ഞു അമ്മയോടു വാശിപിടിച്ചു. വേകേഷന്‍ തീര്‍ന്നു വീട്ടില്‍നിന്നും എങ്ങനെയെങ്കിലും പുറത്തുചാടിയാല്‍ മതിയെന്നായി. ഒരുദിവസം അച്ഛനും അമ്മയും പുറത്തുപോയ സമയം

"ഇവിടെ ആരും ഇല്ലേ" എന്ന് ചോദിച്ചു കുറച്ചുപേര്‍ മുറ്റത്ത്‌ നില്‍ക്കുന്നതു കണ്ടു.

"ആരാ അഛ്ചനിവിടെ ഇല്ല" എന്നുപറഞ്ഞു  ചെറിയൊരു പാവാടയും ടോപ്പും ഇട്ടു ചെടികള്‍ നട്ട്‌ പിടിപ്പിക്കുന്നിടത്തുനിന്നും ഞാന്‍ മുറ്റത്തേക്ക് ചെന്നു.

"ഇവിടെ ഒരു കുട്ടി ഉണ്ടെന്നു പറഞ്ഞിട്ട് വന്നതാണെന്ന്" അവരുപറഞ്ഞു.

"ഹേയ് അതിവിടെ ആവില്ല. ഇവടുത്തെ കുട്ടി പഠിക്കാണ ഇപ്പൊ കല്യാണം കഴിപ്പിക്കുന്നില്ല എന്നാണു പറഞ്ഞതെന്ന്" എന്ന് ഞാനവരോട് പറഞ്ഞു.

"അതെയോ കുട്ടിയെതാ..?" എന്ന് അവരെന്നോട് ചോദിച്ചപ്പോള്‍ ആ ചോദ്യം പ്രതീക്ഷിക്കാതിരുന്ന ഞാന്‍ അടുത്ത "അപ്പര്‍ത്ത വീട്ടിലെ" എന്ന് പെട്ടന്നങ്ങു പറഞ്ഞു.

എന്നാല്‍ ശരിയെന്നും പറഞ്ഞു അവരു പോയി.

അവര്‍ പോയി കുറച്ചു സമയത്തിനുള്ളില്‍ അച്ഛനും അമ്മയും ഓടികിതച്ചു വരുന്നത് കണ്ടു. അവര്‍ വീട്ടില്‍ വരുന്നത് ആരോ അച്ഛനെയും അമ്മയേയും കണ്ടപ്പോള്‍ പറഞ്ഞു. അവരു വീട്ടിലെത്തുമ്പോഴേക്കും ഓടി എത്തിയതാണ് അമ്മ.

അമ്മ ആരെങ്കിലും വന്നോ ഇവിടെ എന്ന് എന്നോട് ചോദിച്ചു. ഹെയ് ഞാന്‍ കണ്ടില്ല ഞാനിവിടെത്തന്നെ ഉണ്ടായിരുന്നു എന്ന് പറഞ്ഞു. ഭാഗ്യത്തിന് പോയ ആളുകള്‍ അപ്പോള്‍ തന്നെ തിരിച്ചു വന്നില്ല. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഈ കാര്യം ഞാന്‍ തന്നെ വീട്ടില്‍ പറയുകയും ചെയിതു.


No comments:

Post a Comment